2009 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

വൈക്കം മുഹമ്മദ് ബഷീര്‍


വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂര്‍, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ജീവിതരേഖ

1908 ജനുവരി 21ന് തിരുവിതാംകൂറിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാച്ചുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമാണ്‌ ബഷീറിന്‍റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജയിലിലായി. പിന്നീട്‌ തീവ്രവാദത്തിലേക്കു തിരിഞ്ഞു.

തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെ കൂടെയും, സൂഫിമാരുടെയും കൂടെയും ജീവിച്ചു, പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.

ബഷീറിന്‍റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്‍റെ സാഹിത്യം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകംചുറ്റലിനിടയില്‍ കണ്ടെത്തിയ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്‍റെ കൃതികളില്‍ കാണാം. ഒന്നും ഒന്നും ഇമ്മിണി ബല്യരൊന്ന് തന്നെ ഉദാഹരണം.

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും അതിനെ പ്രണയിക്കുമെന്നാണു പരക്കെയുള്ള വിശ്വാസം. ബാല്യകാല സഖി, പ്രേമലേഖനം, , പാത്തുമ്മായുടെ ആട്‌, മതിലുകള്‍ തുടങ്ങി അനശ്വരങ്ങളായ ഒട്ടേറെ നോവലുകള്‍ ബഷീര്‍ മലയാളത്തിനു നല്‍കി.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌ എന്നീ നോവലുകള്‍ സ്കോട്‌ലന്‍ഡിലെ ഏഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥങ്ങളാണ്‌. ഡോ. റൊണാള്‍ഡ്‌ ആഷര്‍ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തത്‌. 1994 ജൂലൈ 5-ന് അന്തരിച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍ മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്.1982-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് , മുട്ടത്തുവര്‍ക്കി അവാര്‍ഡ് വള്ളത്തോള്‍ പുരസ്കാരം‌

തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .

ബഷീറിന്റെ മതിലുകള്‍ എന്ന നോവല്‍ സിനിമയായിട്ടുണ്ട്. ആ ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയി അഭിനയിച്ചത് പ്രശസ്ത നടന്‍ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്

2 comments:

പാവപ്പെട്ടവൻ പറഞ്ഞു...

ബഷീറിനെ ഓര്‍മ്മ പെടുത്തിയതിനു നന്ദി ഓണാശംസകള്‍

വികടശിരോമണി പറഞ്ഞു...

കുറേ ലിങ്ക് കണ്ടു.
കുറേ ക്ലിക്കി.
എല്ലാം ബഷീർ സാഹിത്യത്തേക്കാളും വലിയ തമാശകൾ.
നന്ദി:)

About this blog

നന്ദി വീണ്ടു വരിക